ന്യൂഡൽഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. അതേസമയം, മൂന്ന് പേരെ മാത്രമാണ് ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരാണത്.

പാർട്ടിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ഫോളോവേഴ്‌സിന്റെ കണക്ക് ട്വിറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടതായി അമിത് മാളവ്യ അറിയിച്ചത്.

ഐക്യത്തിന്റെയും ശക്തിയുടെയും പിന്തുണയുടെയും ഒരു പുതിയ അധ്യായം എഴുതുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. അതേസമയം, മൂന്ന് പേരെ മാത്രമാണ് ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരാണത്.

അതേസമയം, വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ മോദി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്‌നത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഡൽഹിയിൽ നിന്നും ഞങ്ങളുടെ മനസിൽ നിന്നും ഇപ്പോൾ അകലെയല്ലെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തമ്മിൽ പാലം പണിയാനായി. ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇത് മാറ്റത്തിന്റെ സമയമാണെന്ന് പറഞ്ഞ മോദി, ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവർ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതുവരെ പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നത് കണ്ടില്ലെന്നായിരുന്നു മോദിയുടെ വിമർശനം.