ബെംഗളുരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വശീകരിച്ച് വീട്ടിലെത്തിച്ച ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും അവ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഹൂബ്ലിയിലെ പ്രമുഖ ഹോട്ടലിൽ ഷെഫായി പ്രവർത്തിക്കുന്ന ഒഡീഷ സ്വദേശി പ്രഭഞ്ജൻ (47) ആണ് അറസ്റ്റിലായത്.

രണ്ട് ആൺകുട്ടികളുമായി ഇയാൾ സൗഹൃദത്തിലാകുകയായിരുന്നു. പിന്നീട് ഇവരെ, ഇയാൾ താമസിക്കുന്ന വീട്ടിലെത്തിച്ച് മിഠായിയും പണവും ഉൾപ്പെടെ നൽകി വശീകരിക്കുകയായിരുന്നു. ഇതിനുശേഷം കത്തിമുനയിൽ ഭീഷണിപ്പെടുത്തിയാണ് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. ഇത് മറ്റേകുട്ടിയുടെ സഹായത്തോടെ ചിത്രീകരിക്കുകയും ചെയ്തു. പുറത്തറിഞ്ഞാലുള്ള ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയാണ് പ്രതി പീഡനം തുടർന്നത്.

കുട്ടികളുടെ സ്വഭാവത്തിൽ മാറ്റംവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് ആൺകുട്ടികളുടെ രക്ഷിതാക്കൾ ഓൾഡ് ഹൂബ്ലി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തുന്നതിന് മുൻപേ പ്രതിയെ നാട്ടുകാർ മർദ്ദിച്ചു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.