മുംബൈ: വിഷാദനാളുകളിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിച്ചത് ഭർത്താവ് രൺവീർ സിങ് ആണെന്ന് നടി ദീപിക പദുകോൺ. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

'പ്രശ്‌നങ്ങളൊക്കെ തങ്ങൾ പരസ്പരം തുറന്നു സംസാരിക്കുമായിരുന്നു. വിഷാദനാളുകളിൽ രൺവീർ എന്റെ ഒപ്പമുണ്ടായിരുന്നു. എന്നെ ക്ഷമയോടെ കേൾക്കുമായിരുന്നു. എനിക്ക് തുറന്നു സംസാരിക്കാൻ സുരക്ഷിതമായൊരു സ്ഥലം ഉണ്ടാക്കി തരുകയായിരുന്നു രൺവീർ'- ദീപിക പറഞ്ഞു.

'ഇപ്പോഴും വിഷാദരോഗത്തിന് ചികിത്സയിലാണ്. അന്ന് രൺവീറിന് എന്റെ അവസ്ഥയെ കുറിച്ച് കൃത്യമായി അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും അറിയാം. ആ സമയത്താണ് രൺവീർ എന്ന വ്യക്തി ആരാണെന്ന് ഞാൻ മനസിലാക്കിയത്- ദീപിക കൂട്ടിച്ചേർത്തു.

ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2018 നവംബറിലായിരുന്നു ദീപിക പദുകോണും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽവച്ചായിരുന്നു താരവിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്. പാഞ്ചാബി- കൊങ്കണി ആചാരവിധി പ്രകാരമായിരുന്നു വിവാഹം.

നിലവിൽ സിനിമ തിരക്കിലാണ് താരങ്ങൾ. ഷാറൂഖ് ഖാൻ, നയൻതാര ചിത്രമായ ജവാനിൽ ഒരു പ്രധാനവേഷത്തിൽ ദീപിക എത്തിയിരുന്നു. ഹൃത്വിക് റോഷൻ ചിത്രമായ ഫൈറ്റർ, പ്രഭാസിന്റെ കൽക്കി 2898 എഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനി രൺവീറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.