ലഖ്നൗ: കൺപൂരിൽ പതിനേഴുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിൽ ട്യൂഷൻ അദ്ധ്യാപിക അടക്കം മൂന്നു പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷൻ അദ്ധ്യാപിക 21കാരിയായ രചിത, ആൺസുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അദ്ധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാർത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോർ റൂമിൽ എത്തിച്ചത്. സ്റ്റോർ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാർത്ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകൾക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയിൽ വ്യക്തമായിരുന്നു. വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാർത്ഥിയെ തടവിലാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദേശമെന്നാണ് പ്രാഥമിക നിഗമനത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാർത്ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇത് ലഭിക്കുന്നത് മുൻപ് തന്നെ വിദ്യാർത്ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.