തൃശൂർ : മാനസിക വൈകല്യമുള്ള 15 വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും 2,85000 രൂപ പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഉണ്ണി കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടി ഭക്ഷണം കഴിച്ച് കൈകഴുകാൻ ശുചിമുറിയിൽ പോയ സമയം പിന്തുടർന്ന് ശുചിമുറിയുടെ വാതിൽ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതിയുടെ ക്രൂരകൃത്യം.

സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ കാര്യം ചോദിച്ചറിയുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.

285,000 രൂപയാണ് പിഴ. പിഴയടക്കാത്ത പക്ഷം രണ്ടുവർഷവും പത്തുമാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കുന്നംകുളം പൊലീസാണ് കേസ് അന്വേഷിച്ചത്.