മുംബൈ: മറാഠാ സംവരണ വിഷയത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന മഹാരാഷ്ട്രയിലെ സർവകക്ഷിയോഗത്തിന്റെ ആവശ്യം നിരാകരിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ. സംവരണം നടപ്പാക്കാൻ ഇനിയും സമയം നീട്ടുന്നത് എന്തിനാണെന്നും സംവരണം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ പദ്ധതി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൽനയിലെ നിരാഹാരവേദിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ അനുനയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മനോജ് ജാരങ്കെയുടെ പുതിയ തീരുമാനം.

ഓഗസ്റ്റിൽ ജരാങ്കെ പാട്ടീൽ ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സർക്കാർ ഒക്ടോബർ 24 നകം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് സെപ്റ്റംബർ 14ന് സമരം പിൻവലിക്കുകയായിരുന്നു. ആ സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പാട്ടീൽ അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്.

വീണ്ടും ആരംഭിച്ച സമരം സർക്കാരിന്റെ അനുനയ നീക്കങ്ങൾ മറികടന്ന് മുന്നേറുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്‌നം തണുപ്പിക്കാൻ സാധിക്കുന്നില്ല.

ഇന്നു നടന്ന സർവകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, സംവരണത്തെ എല്ലാ പാർട്ടികളും ഏകകണ്‌ഠ്യേന അംഗീകരിച്ചതായി പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം ആവശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നും ഷിൻഡെ ആവശ്യപ്പെട്ടു