മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് നിലവിവൽ പൊതുജനങ്ങളുടെ പക്കലുള്ളതെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഈ വർഷം മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

2000 രൂപ നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19ന് 3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 0.1 ലക്ഷം കോടി രൂപയായി കുറഞ്ഞതായി ആർബിഐ സർക്കുലറിൽ പറയുന്നു. ഇതോടെ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 നോട്ടുകളിൽ 97 ശതമാനത്തിലധികവും തിരിച്ചെത്തിയതായും ആർബിഐ കൂട്ടിച്ചേർത്തു.

രാജ്യത്തെ 19 ആർബിഐ ഓഫീസുകൾ വഴിയും ഇന്ത്യപോസ്റ്റ് ഓഫീസുകൾ വഴിയും 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി വാങ്ങാനും ജനങ്ങൾക്ക് സൗകര്യമുണ്ടെന്ന് ആർബിഐ അറിയിച്ചു. നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. താത്കാലികമായാണ് 2000 നോട്ടുകൾ എത്തുന്നത്.