ഹുബ്ബള്ളി: മുഖ്യമന്ത്രിയാകണമെങ്കിൽ പിന്തുണ നൽകാമെന്ന ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പരിഹാസത്തിന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല താനുള്ളതെന്ന് ശിവകുമാർ മറുപടി നൽകി. ശിവകുമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജെ.ഡി.എസിന്റെ 19 എംഎ‍ൽഎ.മാരുടെയും പിന്തുണ നൽകാമെന്നായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.

''കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നല്ല ഭരണം ഞങ്ങൾക്കു കാഴ്ചവയ്ക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ല. പാർട്ടി നേതൃത്വത്തോടുപോലും ഞാനത് ആവശ്യപ്പെട്ടിട്ടില്ല'' ശിവകുമാർ പറഞ്ഞു. പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശങ്ങളാണു താൻ പിന്തുടരുന്നതെന്നും സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കലഹത്തിലാണെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള തന്റെ പിന്തുണയും പാർട്ടി നേതൃത്വത്തോടുള്ള കൂറും ശിവകുമാർ പ്രഖ്യാപിക്കുകയും ചെയ്തു. 'ഹൈക്കമാൻഡിന്റെ ഏത് നിർദേശവും ഞങ്ങളനുസരിക്കും. സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്. സിദ്ധരാമയ്യയും ഇക്കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത' ശിവകുമാർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടെന്ന ഊഹാപോഹങ്ങൾക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണെ ജെഡിഎസിന്റെ 19 എംഎൽഎമാർ ശിവകുമാറിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്.

ഒരുവിഭാഗം ജെഡിഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.

'കോൺഗ്രസിലെ നിലവിലെ സാഹചര്യം നോക്കുമ്പോൾ, പാർട്ടിയിൽ എത്രപേർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയില്ല. ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ ഞാനെന്തിനാണ് തടസ്സം നിൽക്കുന്നത്. ശിവകുമാർ നാളെ രാവിലെ മുഖ്യമന്ത്രിയാകട്ടെ. 19 എംഎ‍ൽഎ.മാരുടെയും പിന്തുണ ഞാൻ ഉറപ്പാക്കാം' കുമാരസ്വാമി പരിഹാസ സ്വരത്തിൽ പറഞ്ഞു.

കർണാടക കോൺഗ്രസിൽ വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വിളിച്ചുചേർത്ത പ്രഭാതവിരുന്നിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കുകയും ചെയ്തു.

ബെംഗളൂരുവിൽ സിദ്ധരാമയ്യയുടെ ഔദ്യോഗികവസതിയായ 'കാവേരി'യിൽ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചായിരുന്നു പ്രഭാതവിരുന്ന്. സിദ്ധരാമയ്യയെ ഒപ്പം നിർത്തി ഓഫീസ് ഉദ്ഘാടനംചെയ്തത് ശിവകുമാറാണ്. ഓഫീസിൽ അദ്ദേഹം പൂജനടത്തുകയുംചെയ്തു. ഇരുനേതാക്കളും ഒത്തൊരുമിച്ച് നീങ്ങുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 19 മന്ത്രിമാർ ചടങ്ങിനെത്തി. സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെ യോഗവും ചേർന്നു.

മുഖ്യമന്ത്രിയായി താൻ അഞ്ചുകൊല്ലവും ഭരിക്കുമെന്ന് കഴിഞ്ഞദിവസം സിദ്ധരാമയ്യ നടത്തിയ അവകാശവാദമാണ് പാർട്ടിയിൽ വീണ്ടും വിഭാഗീയത വർധിക്കുന്നതിന്റെ സൂചന നൽകിയത്. രണ്ടരവർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് നൽകാൻ പാർട്ടി ഹൈക്കമാൻഡ് നേരത്തേ തീരുമാനമെടുത്തതിന് വിരുദ്ധമായിരുന്നു സിദ്ധരാമയ്യയുടെ അവകാശവാദം.

ഇത് വലിയ ചർച്ചയായതോടെ, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കി വിവാദത്തിന് അദ്ദേഹം വിരാമമിട്ടു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിൽ ഡി.കെ. ശിവകുമാറും മന്ത്രിമാരും ഒരുമിച്ചുകൂടിയത്. ലോക്‌സഭാതിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചാണ് മന്ത്രിമാരുമായി ഇരുവരും ചർച്ചനടത്തിയത്. 20 സീറ്റിൽ വിജയമുറപ്പിക്കണമെന്ന നിർദ്ദേശം യോഗത്തിലുയർന്നു. സംസ്ഥാനത്തെ വരൾച്ചാസാഹചര്യവും ചർച്ചയായെന്ന് യോഗത്തിനുശേഷം ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.