ന്യുഡൽഹി: ചത്തീസ്ഗഢിൽ ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ കോൺഗ്രസ് സർക്കാറിനെ വീണ്ടും തെരഞ്ഞെടുക്കാൻ ഛത്തീസ്‌ഗഢിലെ ജനങ്ങളെ ഓർമിപ്പിച്ച് രാഹുൽ ഗാന്ധി. വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്പ് കോൺഗ്രസിന്റെ വിശ്വാസമുള്ള സർക്കാറിനെ വീണ്ടും തെരഞ്ഞെടുക്കാൻ ഓർക്കുക എന്ന് പറഞ്ഞ് കൊണ്ട് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

കർഷകരുടെ കടം എഴുതിത്ത്തള്ളൽ, 20 ക്വിന്റൽ/ഏക്കർ നെല്ല് വാങ്ങൽ, ഭൂരഹിതർക്ക് പ്രതിവർഷം 10,000 രൂപ, നെല്ലിന് 3,200 രൂപ എം.എസ്‌പി, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡി, കെ.ജി മുതൽ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം വരെ സൗജന്യ ചികിത്സ, 17.5 ലക്ഷം കുടുംബങ്ങൾക്ക് വീട്, ജാതി സെൻസസ് അങ്ങനെ വാഗ്ദാനം ചെയ്യുന്നതെന്തും നിറവേറ്റുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഛത്തീസ്‌ഗഡിൽ നീതിയുക്തമായ ഭരണം തുടരുമെന്നും ജനാധിപത്യത്തിലുള്ള വിശ്വാസം അചഞ്ചലമായി തുടരുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഛത്തീസ്‌ഗഡിലെ സഹോദരങ്ങൾക്ക് കോൺഗ്രസിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും ഛത്തീസ്‌ഗഡിനെ വികസനത്തിന്റെ മാതൃകയാക്കിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.