ജയ്പുർ: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 25-ന് നടക്കാനിരിക്കെ കോൺഗ്രസിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നേതൃത്വത്തെ വെട്ടിലാക്കി രണ്ട് നേതാക്കൾ ബിജെപിയിൽ ചേക്കേറി. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ ഭൈരവയും അശോക് തൻവറുമാണ് ശനിയാഴ്ച കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മുൻ മന്ത്രിയാണ് ഭൈരവ, തൻവർ മുൻ എംഎ‍ൽഎയും. പാർട്ടിപ്രവർത്തകർക്കൊപ്പം ആസ്ഥാനത്തെത്തിയാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.

ബിജെപി. സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, രാജ്യവർധൻ സിങ് റാത്തോഡ് എംപി. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കൺവീനർ നാരായൺ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ ബിജെപിയിൽ ചേർന്നത്.

രാജസ്ഥാൻ സർക്കാർ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പരാജയമാണെന്ന് സി.പി. ജോഷി ആരോപിച്ചു. രാജസ്ഥാനിലെ ദൗസയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സുരക്ഷ നൽകേണ്ടവർതന്നെ വേട്ടക്കാരാകുമ്പോൾ ജനങ്ങൾ ആരുടെ പക്കൽ നിന്നാണ് സംരക്ഷണം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെയും സച്ചിൻ പൈലറ്റിന്റെയും വിശ്വസ്തരടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ ബിജെപിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻ മന്ത്രിയും മുൻ എംഎ‍ൽഎയും കൂടി ബിജെപിയിൽ എത്തിയിരിക്കുന്നത്.