ഹൈദരാബാദ്: തന്നെ ഒരുനോക്ക് കാണാൻ ഉയരത്തിൽ ലൈറ്റുകൾ പിടിപ്പിച്ച ലൈറ്റ് ടവറിൽ കയറിയ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ മാഡിഗ സംവരണ സമര സമിതി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദി സംസാരിച്ചു കൊണ്ടിരിക്കവെയാണ് പ്രധാനമന്ത്രിയെ കാണാൻ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് ടവറിൽ യുവതി കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയോട് പ്രധാനമന്ത്രി നിലത്തിറങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

വൈദ്യുത കണക്ഷനുകൾ ഉള്ളതാണ്, മകളെ നീ താഴെ ഇറങ്ങൂ എന്നാണ് പ്രധാനമന്ത്രി യുവതിയോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത്. ''ബേട്ട, ഞാൻ പറയുന്നത് കേൾക്കാം. ദയവായി ഇറങ്ങി ഇരിക്കൂ. ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കായി വന്നതാണ്. ഞാൻ ഇവിടെയുണ്ട്. ഇങ്ങനെയൊന്നും ചെയ്യരുത്''- എന്ന് പ്രധാനമന്ത്രി ഉറക്കെ വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന രാജ്യസഭാംഗം കെ ലക്ഷ്മൺ തെലുങ്കിൽ തർജ്ജമ ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ആവർത്തിച്ച് അഭ്യർത്ഥിച്ചതോടെ യുവതി താഴെ ഇറങ്ങുകയായിരുന്നു. പെൺകുട്ടിയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പൊലീസും വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റിൽ കയറി എന്തോ പറയാൻ ശ്രമിച്ച യുവതിയോട് താഴെയിറങ്ങാൻ സ്‌നേഹത്തോടെ അഭ്യർത്ഥിച്ച മോദി, അവർക്കു പറയാനുള്ളതു കേൾക്കാമെന്ന് ഉറപ്പു നൽകി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവർത്തിച്ചു പറഞ്ഞു. തുടർന്ന് ഏതാനും പേർ ചേർന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.