ബംഗളൂരു: റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബിന് അനുമതി നൽകിയ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. കർണാടക എക്‌സാമിനേഷൻ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തല മറക്കുന്ന വസ്ത്രങ്ങൾ നിയമന പരീക്ഷകളിൽ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കർണാടക പരീക്ഷാ അഥോറിറ്റി (കെ.ഇ.എ) നിബന്ധനകൾ പുറത്തിറക്കി. ഇതിൽ ഹിജാബും തൊപ്പിയും ഉൾപ്പെടും. ഹിജാബ് വിലക്കില്ലെന്ന കർണാടക സർക്കാരിന്റെ മുൻ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകൾ. ബ്ലൂടൂത് പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവിൽ പരാമർശിക്കുന്നത്.

നേരത്തെ മത്സര പരീക്ഷകളിൽ ശിരോവസ്ത്രം ധരിക്കാമെന്ന് കോൺഗ്രസ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പിൻവലിച്ചാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. നിരോധനം താത്ക്കാലികമായിരിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം നിലനിൽക്കുന്നതിനാൽ നിയമക്കുരുക്കുണ്ടായേക്കാമെന്നതിനാലാണ് എക്‌സാമിനേഷൻ കമ്മിറ്റി ഹിജാബ് അനുവദിച്ച് ഉത്തരവ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.

കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ധാനമായിരുന്നു ഹിജാബ് നിരോധനം. ഉത്തരവിൽ ഹിജാബ് എന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും തല മറയ്ക്കുന്ന വസ്ത്രങ്ങൾ പരീക്ഷകളിൽ നിരോധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. നവംബർ ആറിന് നടന്ന പരീക്ഷയിൽ സ്ത്രീകളോട് താലിമാല നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ മാസം വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി സർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2023 ഒക്ടോബറിൽ കെഇഎ നടത്തിയ പരീക്ഷയിൽ കൽബുർഗി, യാദ്ഗിർ പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർഥികൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരോപണമുയർന്നിരുന്നു. ഈ സംഭവത്തിൽ നവംബർ 11ന് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ

2022 ഫെബ്രുവരിയിൽ അന്നത്തെ ബിജെപി സർക്കാർ കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടങ്ങളും നടന്നു. സുപ്രീംകോടതി ഇക്കാര്യത്തിൽ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.