മധുര: തമിഴ്‌നാട്ടിൽ ദീപാവലി ദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ വിൽപ്പന നടത്തിയത്. മധുരയിലാണ് റെക്കോർഡ് വിൽപ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തിൽ 51.97 കോടിയും നേടി

രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബർ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബർ 11ന് സേലം, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവിൽപ്പന. ദീപാവലി ദിനത്തിൽ ട്രിച്ചിയിൽ 55.60 കോടി രൂപയ്ക്കും ചെന്നൈയിൽ 52.98 കോടിക്കും മധുരയിൽ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരിൽ 39.61 കോടിക്കും മദ്യവിൽപ്പന നടത്തി.

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 44,098.56 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. സംസ്ഥാനത്തെ ഉയർന്ന മദ്യവിൽപ്പനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേരാണ് ഇന്ന് മരിച്ചത്. ഇതൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.