മൂവാറ്റുപുഴ: പോത്താനിക്കാട് പുളിന്താനം ഷാപ്പുംപടിയിൽ വാടക വീട്ടിൽ നിന്നു ഇരുപത് കിലയോളം കഞ്ചാവ് പൊലീസ് പിടികൂടി. പോത്താനിക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കഴിഞ്ഞ രാത്രിയാണ് സംഭവം. കടവൂർ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ വീട്ടിൽ അനൂപ് സുകുമാരൻ (30) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്തുനിന്ന് ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇടുക്കിയിൽ നിന്നാണ് അനൂപിന് കഞ്ചാവ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് സഹായിച്ചവരെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചതായി അറിയുന്നു. വില്പനയ്ക്കായി മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപെട്ട വീടായതിനാൽ പരിസരവാസികൾ ആരും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ല. ഇതു മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം.

പോത്താനിക്കാട് സബ് ഇൻസ്‌പെക്ടർ റോജി ജോർജ്, സിപിഒമാരായ ദീപു പി. കൃഷ്ണൻ, കെ.എ. നിയാസുദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കുടുക്കിയത്. മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു.