ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്‌ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. നവംബർ 17നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.

മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കളും മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇരുസംസ്ഥാനങ്ങളിലുമായി പ്രചാരണത്തിൽ പങ്കെടുത്തിരുന്നു.

മധ്യപ്രദേശിൽ ആഞ്ഞടിക്കുന്ന ബിജെപി കൊടുങ്കാറ്റ് കോൺഗ്രസിനെ വേരോടെ പിഴുതെറിയുമെന്ന് ഷാജാ പൂരിൽ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിൽ ബിജെപിക്ക് അനുകൂലമായി കൊടുങ്കാറ്റ് വീശും. ആ കൊടുങ്കാറ്റ് സംസ്ഥാനത്ത് നിന്ന് കോൺഗ്രസിനെ പിഴുതെറിയും. ഇത്തവണത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഒരു പുതിയ റിക്കാർഡ് സൃഷ്ടിക്കാൻ പോകുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്‌ഗഢിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇത് തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ഏറെ മുൻതൂക്കം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഛത്തിസ്ഗഢിൽ അവസാനഘട്ട പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. നവംബർ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, അനുരാഗ് സിങ് താക്കൂർ, സ്മൃതി ഇറാനി, ധർമ്മേന്ദ്രപ്രധാൻ, പ്രഹ്ലാദ് ജോഷി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവരാണ് ബിജെപിയുടെ അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. മല്ലികാർജുൻ ഖാർഗെയും രാഹുലും പ്രിയങ്കയുമാണ് കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.