- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യത്തെ പ്രണയത്തെച്ചൊല്ലി തർക്കം; ബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി കാമുകി; വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തി; 23 വയസുകാരൻ അറസ്റ്റിൽ
ബംഗളുരു: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ ഒരുങ്ങിയ കാമുകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ 23 വയസുകാരൻ അറസ്റ്റിൽ. ഹാസൻ സ്വദേശിയായ തേജസ് എന്നയാളാണ് പിടിയിലായത്. അവസാന വർഷ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി ഇയാൾ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നു.
കൊല്ലപ്പെട്ട യുവതി പഠിച്ചിരുന്ന അതേ കോളേജിൽ സീനിയറായി പഠിച്ചിറങ്ങിയ ആളായിരുന്നു പ്രതി. ആറ് മാസമായുള്ള പ്രണയ ബന്ധത്തിനിടെ ഇരുവരും തമ്മിൽ നിരന്തരം തർക്കമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നെന്ന് അടുത്തിടെയാണ് യുവാവ് കണ്ടെത്തിയത്. പിന്നീട് ഇതേച്ചൊല്ലിയും വഴക്കായി. ഈ ബന്ധം തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു പിന്നീട് വഴക്കുണ്ടാക്കിയതെന്ന് സംഭവം അന്വേഷിച്ച ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എപ്പോഴും വഴക്കും പ്രശ്‌നങ്ങളും ആയതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി. ഇക്കാര്യം പെൺകുട്ടി യുവാവിനെ അറിയിക്കുകയും ചെയ്തു. തന്റെ പഴയ ബന്ധം അന്വേഷിച്ച് നടക്കുകയും അതേച്ചൊല്ലി തർക്കങ്ങൾ ഉണ്ടാക്കുകയും ചെയ്ത സംഭവം യുവതിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ഇതേ തുടർന്നാണ് ബന്ധം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി ഇക്കാര്യം കാമുകനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ഇക്കാര്യം സംസാരിക്കനെന്ന പേരിൽ വ്യാഴാഴ്ച യുവാവ് പെൺകുട്ടിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് കണ്ടുമുട്ടിയ ശേഷം ബൈക്കിൽ കയറി 13 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ശേഷവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ യുവാവ് കൈയിൽ കരുതിയിരുന്ന ഒരു കത്തിയെടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴുത്തറുത്ത ഉടൻ കാമുകിയെ അവിടെ ഉപേക്ഷിച്ച ശേഷം യുവാവ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് ആ സമയത്തുണ്ടായിരുന്ന ഏതാനും പേർ ഓടിയെത്തി യുവതിയെ ആടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ കണ്ടെത്താനായി അന്നു മുതൽ അന്വേഷണം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പിടികൂടാനായത്.