മുംബൈ: ലോകകപ്പ് ഫൈനലിന്റെ വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തെന്ന ആരോപണവുമായി യുവതി രംഗത്ത്. ട്വിറ്റർ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. താൻ ഓൺലൈനിൽ പരിജയപ്പെട്ട ഒരു യുവതിയാണ് തന്നെ കബളിപ്പിച്ചത് എന്നാണ് യുവതിയുടെ ആരോപണം. 56,000 രൂപ നൽകിയാണ് ക്രിക്കറ്റ് പ്രേമിയായ യുവതി ഓൺലൈനിലൂടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ടിക്കറ്റ് സ്വന്തമാക്കിയത്. ടിക്കറ്റുകൾ കിട്ടാൻ സാധ്യത കുറവായിരിക്കുമെന്ന് കരുതിയാണ് ഇവർ ആവശ്യപ്പെട്ട അത്രയും പണം താൻ നൽകിയതെന്നും യുവതി പറയുന്നു.

എന്നാൽ ഇന്റർനെറ്റിൽ പ്രചരിച്ച വ്യാജ ടിക്കറ്റുകളുമായി ബന്ധപ്പെട്ട വിവരം കണ്ടപ്പോൾ മാത്രമാണ് തന്റെ കൈവശമുള്ളതും വ്യാജനാണെന്ന് മനസ്സിലായത് എന്നാണ് യുവതി പറയുന്നത്. പിന്നീട് തനിക്ക് ടിക്കറ്റ് നൽകിയ സ്ത്രീയെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ തന്നെ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു.

ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെയാണ് തട്ടിപ്പുകാരിയായ സ്ത്രീയെ ഇവർ പരിചയപ്പെട്ടത്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്വിറ്ററിൽ ഒരു പോസ്റ്റ് കണ്ടു. ഇതുവഴിയാണ് താൻ ആ യുവതിയുമായി ബന്ധപ്പെട്ടതെന്ന് യുവതി എഴുതുന്നു. തട്ടിപ്പ് കാരിയായ സ്ത്രീയുടെ വാഗ്‌സാമർത്ഥ്യത്തിൽ താൻ വീണു പോയെന്നും അവർ ആവശ്യപ്പെട്ടത് പ്രകാരം രണ്ടാമതൊന്ന് ആലോചിക്കാതെ 56,000 രൂപ അവർക്ക് നൽകിയെന്നുമാണ് യുവതി പറയുന്നത്.

തട്ടിപ്പ്കാരിയായ സ്ത്രീയുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും ഇവർ ട്വിറ്ററിൽ പങ്കുവെച്ചു. എന്നാൽ പോസറ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധ നേടിയതോടെ വലിയ വിമർശനമാണ് തട്ടിപ്പിനിരയായ യുവതിയ്‌ക്കെതിരെ ഉയയരുന്നത്. യുവതിയുടെ തന്നെ അശ്രദ്ധയാണ് ഇത്തരത്തിൽ ഒരു നഷ്ടം വരുത്തിവെച്ചതെന്നായിരുന്നു പൊതുവിൽ ഉയർന്ന ആരോപണം.