ലഖ്നൗ: വീടിന്റെ മുറ്റത്ത് ഉറങ്ങുകയായിരുന്ന എട്ടുവയസുകാരനെ പുലി ആക്രമിച്ചു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ സായിയാൻ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ശബ്ദം ഉണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിൽ 75തുന്നലുകൾ ഇട്ടു. മറ്റൊരു പുലിയെയും ആ സമയം വീഡിയോ ദൃശ്യത്തിൽ കാണാം.

സംഭവത്തിന് പിന്നാലെ നാട്ടുകാർ ആശങ്കയിലാണ്. സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആളുകൾ വീടിനുള്ളിൽ ഉറങ്ങണമെന്നും നിർദ്ദേശം നൽകിയതായി എസിപി പറഞ്ഞു. പുലി കുട്ടിയെ ആക്രമിക്കുന്നതും കടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

അന്നേദിവസം തന്നെ, സമീപ ഗ്രാമത്തിൽ മറ്റൊരു എട്ടുവയസുകാരനെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. പുലിയെ പിടികൂടാൻ നാല് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.