ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശത്തിന് ഭീഷണി സ്വരത്തിൽ മറുപടി നൽകി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്‌ബറുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ലളിതാബാഗിൽ നടന്ന റാലിക്കിടെ പ്രസംഗം നിർത്താൻ പൊലീസ് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടപ്പോഴായിരുന്നു അക്‌ബറുദ്ദീന്റെ പ്രതികരണം.

''കത്തിയും വെടിയുണ്ടകളുമായി വന്നാൽ ഞാൻ ഭയന്നുപോകുമെന്നാണോ നിങ്ങൾ കരുതിയത്. എന്നാൽ ഒരിക്കലും എന്റെ ധൈര്യം ചോർന്ന് പോകില്ല. അഞ്ച് മിനിറ്റ് ശേഷിക്കുന്നുണ്ട് ഞാനിനിയും സംസാരിക്കും. ആർക്കും എന്നെ തടയാനാകില്ല. ഞാൻ ഒരു സിഗ്‌നൽ നൽകിയാൽ നിങ്ങൾ ഓടേണ്ടിവരും. നമ്മളെ ദുർബലരാക്കാനാണ് അവരിങ്ങനെ വരുന്നത്.''-എന്നാണ് അക്‌ബറുദ്ദീൻ പറഞ്ഞത്.

എ.ഐ.എം.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ചന്ദ്രയാൻഗുട്ടയിൽ നിന്നാണ് അക്‌ബറുദ്ദീൻ ഉവൈസി ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും പാർട്ടി സ്ഥാനാർത്ഥികൾക്കായിരുന്നു ഇവിടെ വിജയം. നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാൻ സാധിക്കും.