ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സ്വകാര്യ ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം 14 ദിവസംകൂടി ആശുപത്രിയിൽക്കഴിയണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരോഗ്യം മോശമായതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യം സ്ഥിരത കൈവരിക്കാത്തതിനാൽ ശ്വസന സംബന്ധമായ സഹായം ആവശ്യമാണ്. അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് 14 ദിവസത്തെ ആശുപത്രിവാസംകൂടി വേണമെന്നും ബുള്ളറ്റിനിൽ പറയുന്നു.

കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പിൽ വിശദീകരിച്ചത്.

കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.