ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വ്യാഴാഴ്ച വൈകിട്ട് അരിഹാൽ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ സൈന്യം വകവരുത്തിയത്. ഏറ്റുമുട്ടൽ ആരംഭിച്ച സമയത്തു തന്നെ ഭീകരൻ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും സുരക്ഷാ സേന വളഞ്ഞിരുന്നു. കൊല്ലപ്പെട്ട ഭീകരന്റെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ മാസം മുതൽ പ്രദേശത്ത് ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ജമ്മു കശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം അരിഹാൽ മേഖലയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചുവെങ്കിലും പ്രദേശത്ത് സുരക്ഷാ സേന പരിശോധന അവസാനിപ്പിച്ചിട്ടില്ല.