ബെംഗളൂരു: ബെംഗളൂരുവിൽ ബോംബ് ഭീഷണിയെത്തുടർന്ന് 13 സ്‌കൂളുകളിലെ വിദ്യാർത്ഥികളേയും ജീവനക്കാരേയും അടിയന്തരമായി ഒഴിപ്പിച്ച് പൊലീസ്. ഇ-മെയിൽ വഴിയാണ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടൻ തന്നെ പൊലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവൻ പേരേയും ഒഴിപ്പിക്കുകയായിരുന്നു.

എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്‌കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

സ്‌കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് 13 സ്‌കൂളുകളിലേക്കും ഇ-മെയിൽ സന്ദേശം വന്നത്. എന്നാൽ പൊലീസ് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂൾ പരിസരങ്ങളിൽനിന്ന് കണ്ടെത്തിയിട്ടില്ല. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിർവശത്താണ്.

സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.

ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞവർഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകൾക്ക് സമാനമായ രീതിയിൽ ഇ-മെയിൽ വഴി ബോംബ് ഭീഷണി വന്നിരുന്നു. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.