പട്‌ന: ബിഹാറിൽ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ നടപടി. വധുവിന്റെ പിതാവ് ഉൾപ്പെടെ പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് വൈശാലി ജില്ലയിൽ നിന്ന് സ്‌കൂൾ അദ്ധ്യാപകനായി ജോലി കിട്ടിയ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്.

ബിപിഎസ്‌സി പരീക്ഷയും ഇയാൾ പാസായിരുന്നു. സ്‌കൂളിലേക്ക് എസ്‌യുവിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് ഇദ്ദേഹത്തെ കാണുന്നത് വിവാഹിതനായി നിൽക്കുന്ന ഫോട്ടായിലാണ്. കഴുത്തിൽ തോക്കുവെച്ച് തന്നോട് താലികെട്ടാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗൗതംകുമാർ പറഞ്ഞു. പൊലീസെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

ബ്രിജ്ഭൂഷൻ റായി എന്നയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസെടുക്കുകയും ചെയ്തു. വധുവിന്റെ പിതാവ് രാജേഷ് റായ് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. കോടതിയിലും ഗൗതം കുമാർ മൊഴി നൽകി. തന്റെ കുടുംബത്തിന് നേരെയും ഭീഷണിയുണ്ടായെന്ന് ഗൗതം വ്യക്തമാക്കി. ഈയടുത്താണ് തോക്കിന്മുനയിൽ നടത്തിയ കല്യാണം കോടതി അസാധുവാക്കിയത്.

ബിഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പലരെയും തട്ടിക്കൊണ്ടുപോയി തോക്കിന്മുനയിൽ നിർത്തിയാണ് വിവാഹം കഴിപ്പിക്കുന്നത്.

തങ്ങളുടെ പെൺമക്കൾക്ക് അനുയോജ്യരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാരെ ലഭിക്കാത്തതാണ് ഈ കടുംകൈയിന് കാരണം. ഇനി വിദ്യാഭ്യാസവും ജോലിയുമുള്ള ചെറുപ്പക്കാരാകട്ടെ വലിയ സ്ത്രീധനവും ആവശ്യപ്പെടും.

പല കേസുകളിലും വധുവിന്റെ കുടുംബം കൂടുതൽ ശക്തരായതിനാലും വരന്റെ കുടുംബം ഭയം കാരണം നിശബ്ദത പാലിക്കുന്നതിനാലും പുറത്തുവരുന്നില്ല. ബിഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ അഭാവം പെൺവീട്ടുകാരെ അലട്ടുന്ന സംഭവമാണ്.