റായ്പുർ: റായ്പൂരിൽ വെള്ളിയാഴ്ച നടന്ന ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി 20 മത്സരത്തിനിടെ പാക് അനുകൂല മുദ്രവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ. റായ്പൂരിൽ ഇന്ത്യ- ഓസ്ട്രേലിയ മത്സരം നടക്കുന്നതിടെയാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ന്യൂ ഗുരപ്പന പാല്യ മേഖലയിൽ താമസിക്കുന്ന ഇനായത്ത്, സയ്യിദ് മുബാറക് എന്നിവരെയാണ് ജെപി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മോക്കഹോളിക് പബ്ബിലിരുന്നാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പബ്ബിലിരുന്ന് മത്സരം കാണുകയായിരുന്ന ഇരുവരും ഇന്ത്യൻ ആരാധകർ ഭാരത് മാതാ കി ജയ് വിളിച്ചതോടെ പ്രകോപിതരാകുകയായിരുന്നു. ഇതേ തുടർന്നാണ് സയ്യിദ് മുബാറക്കും സുഹൃത്തുകളും പാക്കിസ്ഥാൻ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രവാക്യങ്ങൾ മുഴക്കിയത്. ഇത് ചോദ്യം ചെയ്ത ഇന്ത്യൻ ആരാധകരെയും പബ്ബിലെ ജീവനക്കാരെയും ഇവർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്കെതിരെ ഐപിസി 153 (എ), 505(2) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.