- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃത ഗർഭച്ഛിദ്ര കേന്ദ്രം: റാക്കറ്റിൽ ഉൾപ്പെട്ട ഒരു നഴ്‌സ് കൂടി അറസ്റ്റിൽ
ബെംഗളൂരു: അനധികൃത ഗർഭച്ഛിദ്ര കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ഒരു നഴ്‌സ് കൂടി അറസ്റ്റിൽ. റാക്കറ്റിൽ ഉൾപ്പെട്ട ഇവരെ മൈസൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഉഷാറാണിയെ പൊലീസിന്റെ സിഐഡി വിഭാഗം പിടികൂടുകയായിരുന്നു. മൈസൂരുവിലെ ആശുപത്രിയും മാണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാക്കറ്റിലെ അംഗമാണ് ഇവർ.
നേരത്തെ അറസ്റ്റിലായ ഇടനിലക്കാരൻ പുട്ടരാജുവിന്റെ ബന്ധുകൂടിയാണ് ഉഷാറാണി. റാക്കറ്റിന് കൂട്ടുനിന്നതിന് മൈസൂരു ജില്ലയിലെ രണ്ട് ഹെൽത്ത് ഓഫീസർമാരെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടറാവു സസ്‌പെൻഡ് ചെയ്തിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നതിന് വേണ്ടി 30,000 രൂപ വീതമാണ് സംഘം ഈടാക്കിയിരുന്നത്.
ഡോക്ടർമാരുൾപ്പെടെ 11-ഓളം പേരാണ് ഇതോടെ പിടിയിലായത്. ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും ബെംഗളൂരു പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൈസൂരുവിൽ അനധികൃത ക്ലിനിക് നടത്തുന്ന ഡോ.ചന്ദൻ ബല്ലാലും ലാബ് ടെക്‌നീഷ്യൻ നിസാറുമാണ് പിടിയിലായത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900-ൽ അധികം ഗർഭച്ഛിദ്രങ്ങളാണ് സംഘം അനധികൃതമായി നടത്തിയത്. മാണ്ഡ്യയിലെ ശർക്കര ഫാക്ടറിയിലുള്ള സ്‌കാനിങ് മെഷീൻ ഉപയോഗിച്ച് ലിംഗ നിർണയം നടത്തി പെൺഭ്രൂണമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഗർഭച്ഛിദ്രം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞമാസം മാണ്ഡ്യയിൽ വച്ച് ഗർഭഛിദ്രത്തിനായി യുവതിയെ കൊണ്ടുപോകുന്നതിനിടെ പ്രതികൾ പിടിയിലാവുകയായിരുന്നു. ഇതോടെയാണ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.