ലഖ്നൗ: മരം മുറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ടി.വി. താരം അറസ്റ്റിൽ. ഒട്ടേറെ ടി.വി. സീരിയലുകളിലൂടെ പ്രശസ്തനായ ഭുപീന്ദർ സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ ബിജ്നോറിൽ തന്റെ ഫാമിന് സമീപം താമസിക്കുന്ന ഗോവിന്ദ് (22) എന്ന യുവാവിനെയാണ് ഭുപീന്ദർ സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

ഭുപീന്ദറും കൂട്ടാളികളും നടത്തിയ വെടിവെപ്പിൽ ഗോവിന്ദിന്റെ പിതാവ് ഗുർദീപ് സിങ്, ഭാര്യ ബീരോ ബായി, മറ്റൊരു മകൻ അംറിക്ക് എന്നിവർക്ക് പരിക്കേറ്റു. വെടിയേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.

ബിജ്നോറിൽ ഭുപീന്ദറിന്റെ ഫാമിന് സമീപമാണ് ഗുർദീപ് സിങ്ങിന്റെ കൃഷിയിടമുള്ളത്. ഇവിടെ ഭുപീന്ദർ വേലി കെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനായി ചില യൂക്കാലിമരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചെന്നും ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നുമാണ് വിവരം. നാലംഗകുടുംബത്തിന് നേരേ പ്രതികൾ പത്തുറൗണ്ടോളം വെടിവെച്ചെന്നാണ് റിപ്പോർട്ട്.

അറസ്റ്റിലായ ഭുപീന്ദർ സിങ് ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും സീരിയലുകളും വേഷമിട്ടുണ്ട്. 'യേ പ്യാർ നാ ഹോഗാ കാം', 'മധുബാല' തുടങ്ങിയ സീരിയലുകളിലൂടെയാണ് ഇയാൾ ശ്രദ്ധനേടിയത്.