ന്യൂഡൽഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ഡിസംബർ എട്ടിനായിരുന്നു മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയത്. തിങ്കളാഴ്ചയാണ് മഹുവ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മഹുവയ്‌ക്കെതിരായ ആരോപണങ്ങളിൽ സിബിഐ ആന്വേഷണവും ആരംഭിച്ചിരുന്നു.

ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി. എംപി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയിൽ ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനായി മഹുവയുടെ ലോഗിൻ ഐ.ഡി.യും പാസ്വേർഡും ദർശന് നൽകിയെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന് ഇത് സ്പീക്കർ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. പരാതി അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റിയാണ് മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയിൽ നിന്ന് മഹുവയെ പുറത്താക്കിയത്.

മഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങൾ സഭ അംഗീകരിക്കുന്നുവെന്നും അതുകൊണ്ട് അവർ എംപിയായി തുടരുന്നത് ഉചിതമല്ലെന്നുമായിരുന്നു മഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കർ ഓം ബിർള പറഞ്ഞത്. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയം അനുവദിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർള സമ്മതിച്ചില്ല. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം പിന്നീട് സഭയിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

മഹുവയെ പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നും ബിജെപി പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതികരിച്ചത്. ഭരണകക്ഷിയെ നിരന്തരം വിമർശിച്ചിരുന്ന മഹുവയെ പുറത്താക്കാൻ ബിജെപി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇത് തിരഞ്ഞെടുപ്പിൽ മഹുവയെ സഹായിക്കുമെന്നും അവർ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിന് എട്ട് മാസങ്ങൾ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് 49-കാരിയായ മഹുവ. ബിജെപിയുടെ കല്യാൺ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് മഹുവ ലോക്‌സഭയിലെത്തിയത്.