ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച ശിവരാജ് സിങ് ചൗഹാന് വികാരനിർഭരമായ യാത്രയയപ്പ്. തിങ്കളാഴ്ച ചൗഹാന്റെ വസതിയിലെത്തിയ അനുകൂലികളായ വനിതകൾ പൊട്ടിക്കരഞ്ഞും അദ്ദേഹത്തെ കെട്ടിപ്പിടിച്ചുമാണ് സങ്കടം പങ്കുവെച്ചത്.ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. താങ്കൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്നാണ് ചൗഹാനോട് ഇവർ പറയുന്നത്. നിങ്ങൾ എല്ലാവരേയും സ്‌നേഹിച്ചെന്നും അതിനാൽ ഞങ്ങൾ നിങ്ങൾക്ക് വോട്ടുചെയ്‌തെന്നുമായിരുന്നു കൂട്ടത്തിലെ മറ്റൊരു സ്ത്രീ പറഞ്ഞത്.

'നിങ്ങളാണ് ഞങ്ങൾ എല്ലാ സഹോദരിമാർക്കും പ്രിയപ്പെട്ടവൻ. നിങ്ങൾ കഠിനമായി പരിശ്രമിച്ചു. ഞങ്ങൾ കഠിനമായി ജോലി ചെയ്തതും നിങ്ങൾക്ക് വേണ്ടിയാണ്. ഞങ്ങൾ വോട്ടു ചെയ്തതും സഹോദരാ നിങ്ങൾക്കു വേണ്ടിയാണ്.' വനിതാ അനുയായികൾ ശിവരാജ് സിങ് ചൗഹാനെ കെട്ടിപ്പിടിച്ച് കരഞ്ഞു. നിങ്ങളെ ഞങ്ങൾ എങ്ങോട്ടും വിടില്ലെന്നും അവർ പറഞ്ഞു.

താൻ എങ്ങോട്ടു പോകാനാണെന്ന് ശിവരാജ് സിങ് ചൗഹാൻ ചോദിച്ചു. 'എങ്ങോട്ടുമില്ല, നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും' കെട്ടിപ്പിടിച്ച് കരഞ്ഞ സ്ത്രീകളുടെ ശിരസ്സിൽ തലോടിക്കൊണ്ട് ശിവരാജ് ചൗഹാൻ പറഞ്ഞു. 2005 ലാണ് ആദ്യമായി ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടർന്ന് 2008 ലും 2013ലും ചൗഹാൻ മുഖ്യമന്ത്രി പദത്തിൽ തുടർന്നു.

വനിതകൾക്ക സാമ്പത്തിക സഹായം നൽകുന്ന ലഡ്‌ലി ബഹ്ന യോജന എന്ന പദ്ധതി ചൗഹാനായിരുന്നു മധ്യപ്രദേശിൽ ആദ്യമായി അവതരിപ്പിച്ചത്. 1000 രൂപയായിരുന്ന സഹായംഓഗസ്റ്റിൽ 1250 ആക്കി ഉയർത്തി. ഈ പദ്ധതി അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് ചൗഹാൻ. നാലുതവണകളിലായി 16 വർഷവും അഞ്ച് മാസവും നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഭരണം.

മോഹൻ യാദവാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി. ദിവസങ്ങൾനീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലായിരുന്നു ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള യാദവിനെ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമർ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്.

മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻവിജയത്തിന്റെ പ്രധാന കാരണക്കാരൻ ചൗഹാനാണെന്ന വാദങ്ങൾ് സംസ്ഥാനത്ത് ഉയർന്നുവരുന്നിരുന്നു.മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായി എക്സിൽ ' എല്ലാവർക്കും റാം റാം..' എന്നാണ് ശിവ്രാജ് സിങ് കുറിച്ചത്. കൈകൂപ്പിയുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് ചൗഹാൻ അടുത്ത മുഖ്യമന്ത്രി ആകുന്നതിന് മുന്നോടിയായുള്ള സൂചനയാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രിപദത്തിലേക്ക് മോഹൻ യാദവ് എത്തിയത്.