കാൺപൂർ: വിവാഹച്ചടങ്ങിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ വരന്റെ ഇളയ സഹോദരനെ വരണമാല്യം ചാർത്തി ഭർത്താവായി സ്വീകരിച്ച് യുവതി. ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിലെ നെവാദ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

നേരത്തെ നിശ്ചയിച്ച വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിച്ചത്. ജലൗണിലെ കഡൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻഹ ഖേഡ ഗ്രാമത്തിലെ സുരേന്ദ്ര (25) എന്ന യുവാവിന്റെ വിവാഹമാണ് ബിവാനെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെവാദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചത്.

പ്രതിശ്രുത വരനും ബന്ധുക്കളും വിവാഹ ഘോഷയാത്ര പോകാനൊരുങ്ങിയ സമയത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്. തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വരന്റെ മുൻ കാമുകി പരാതി നൽകിയതിനെ തുടർന്ന് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാട്ടും ഡാൻസുമായി വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്ര പൊകാനൊരുങ്ങവെയായിരുന്നു അറസ്റ്റ്.

സുരേന്ദ്ര തന്നെ വഞ്ചിച്ചെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും ആരോപിച്ച് കാമുകി പരാതി നൽകുകയായിരുന്നു. ഇതിനുശേഷം പൊലീസ് സുരേന്ദ്രയെയും കാമുകിയെയും വധുവിന്റെ കുടുംബാംഗങ്ങളെയും നെവാദ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങളും പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നപരിഹാരത്തിന് ചർച്ചകൾ ആരംഭിച്ചു.

വരൻ കാമുകിയെ വിവാഹം കഴിക്കണമെന്നും വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു. തർക്കമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്ന് കക്ഷികളെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് പരസ്പര ധാരണയിലെത്തുകയും വധു ഇളയ സഹോദരനെ വിവാഹം കഴിച്ചെന്നും കടൗറ പൊലീസ് സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു. യുവാവ്, കാമുകിയെ ഉടൻ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കാമുകിയുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോയി.