കൊൽക്കത്ത: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ശരീരത്തിലേക്ക് വാട്ടർ ടാങ്ക് മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ബർധമാൻ സ്റ്റേഷനിലെ 2, 3 പ്ലാറ്റ്‌ഫോമുകളിൽ കാത്തുനിന്നിരുന്ന യാത്രക്കാരുടെ മേലേക്ക് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്ക് മറിഞ്ഞു വീഴുകയായിരുന്നെന്ന് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ ബർധമാൻ മെഡിക്കൽ കോളജിലെത്തിച്ചു. രണ്ടുപേർ മരിച്ചതായും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി ഇആർ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേതുടർന്ന് സ്റ്റേഷനിലെ 1, 2, 3 പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.