മുംബൈ: മുംബൈ നഗരത്തിൽ ഭീകരാക്രമണ മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇതേ തുടർന്ന് ജനുവരി 18 വരെ മുംബൈ നഗരത്തിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായാണ് നിയന്ത്രണം. 20-ന് ഉത്തരവ് പ്രാബല്യത്തിൽവന്നു.

ഇതോടെ പൊതുനിരത്തുകളിൽ നാലോ അതിലധികമോ ആളുകൾ കൂടുന്നത് നിരോധിച്ചു. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഉത്തരവ് ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ബോംബെ കത്തോലിക്കാ സഭയിലെ ഡോൾഫി ഡിസൂസ അറിയിച്ചു.

ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണം.