അയോധ്യ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നെത്തി. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ഡൽഹിയിൽനിന്നും ഇൻഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. കാവി കൊടികളുമായാണ് യാത്രികർ വിമാനത്തിൽകയറിയത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

ടേക്ക് ഓഫിനുമുമ്പ് ക്യാപ്റ്റന്റെ പ്രത്യേക അനൗൺസ്മെന്റും വിമാനത്തിലുണ്ടായിരുന്നു. ഇത്രയും പ്രധാനപ്പെട്ടൊരു സർവ്വീസ് ഇൻഡിഗോ തനിക്ക് കൈമാറിയതിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ അഷ്തോഷ് ഷേഖർ യാത്രക്കാരോട് പറഞ്ഞു. ഇൻഡിഗോയ്ക്കും തനിക്കും ഒരുപോലെ സന്തോഷം നൽകുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റൻ തന്റെ സംസാരം അവസാനിപ്പിച്ചത്. യാത്രക്കാരും ഇത് ഏറ്റുവിളിച്ചു.

ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിർമ്മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഇന്ത്യൻ റെയിൽവേയുടെ പുതിയ കൂട്ടിച്ചേർക്കലുകളായ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്‌പ്രസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് ഒരു മാസം ശേഷിക്കെയാണ് ഉദ്ഘാടനങ്ങൾ നടന്നത് എന്നതാണ് ശ്രദ്ധേയം.