റാഞ്ചി: ഫോൺവിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അഫ്‌സാന ഖട്ടൂൺ എന്ന യുവതിയാണ് ഫോൺ വിളിക്കാൻ സമ്മതിക്കാതിരുന്നതിന് തന്റെ രണ്ടുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. ഝാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.

കുഞ്ഞിനെ കൊലപ്പെടുത്തും മുമ്പ് അഫ്‌സാനയും ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് യുവതി കുഞ്ഞുമായി മുറിയിൽക്കയറി വാതിലടച്ചു. ഈ സമയം ഫോൺ വന്നപ്പോൾ കുഞ്ഞ് കരഞ്ഞു ബഹളം വെച്ചപ്പോൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുക ആയിരുന്നു. പിന്നീട് ഉറങ്ങാനായി അഫ്‌സാന ഭർത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാൾ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഫോൺചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോൾ ബോധരഹിതനായെന്നും അഫ്‌സാന പറഞ്ഞതായി ഭർത്തൃപിതാവ് പറയുന്നു. പൊലീസ് അറസ്റ്റുചെയ്ത അഫ്‌സാനയെ കോടതി റിമാൻഡ് ചെയ്തു.