ഐസ്വാൾ: മ്യാന്മാറിലെ 150-ലധികം സൈനികർ മിസോറമിലെ ലോങ്ട്‌ലായ് ജില്ലയിലേക്ക് കടന്നതായി റിപ്പോർട്ട്. തങ്ങളുടെ ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറമിലേക്ക് കടക്കുകയായിരുന്നു മ്യാന്മാറിലെ സൈനികർ. അസം റൈഫിൾസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മ്യാന്മറിലെ സൈനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റൈഫിൾസിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാന്മർ സൈനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്‌പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്. അവരെ മ്യാന്മാറിലേക്കയക്കും. മ്യാന്മാർ സർക്കാറുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരാഗമിക്കുകയാണെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു.