ന്യൂഡൽഹി: പുറത്തുനിന്നുള്ള ഏജൻസികൾക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ത്യ മുന്നണി ഉയർത്തിയ ഇ.വി എം. മെഷീനിൽ ക്രമക്കേട് നടത്താനാകുമെന്നതുമായി ബന്ധപ്പെട്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശക്തമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആധികാരികതയും പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. വിവിപാറ്റ് സ്ലിപ് വോട്ടർക്ക് നൽകണം, 100 ശതമാനവും എണ്ണണം തുടങ്ങിയ നിർദേശങ്ങളും ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻപാകെ വെച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്.

ശക്തമായ സുരക്ഷാ ക്രമീകരണണങ്ങളോടെയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും വോട്ടിങ് മെഷീന്റെ നിർമ്മാണവും അതിലേക്കുള്ള പ്രോഗ്രാമുകളും ചെയ്യുന്നത്. മൈക്രോ കൺട്രോളർ നിർമ്മാണ മേഖലയിലേക്ക് നിർദേശിക്കപ്പെട്ട എഞ്ചിനിയർമാരും ഉദ്യോഗസ്ഥർക്കും കാർഡ് മുഖേന അല്ലെങ്കിൽ ബയോമെട്രിക് സ്‌കാൻ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തുനിന്നുള്ള ഏജൻസികളോ ആഭ്യന്തര - വിദേശ കൈകടത്തലുകളോ മൈക്രോ കൺട്രോളർ പ്രോഗ്രാമിൽ ഇല്ല.

വിവിപാറ്റിന് രണ്ട് തരത്തിലുള്ള മെമ്മറികളാണുള്ളത്. പ്രോഗ്രാം നിർദേശങ്ങൾ മൈക്രോകൺട്രോളറിലേക്ക് ഒരുതവണ മാത്രം നൽകാനുള്ളതും മറ്റൊന്ന്, ചിഹ്നങ്ങളടങ്ങിയ ഗ്രാഫിക് ഇമേജുകൾ സ്ഥാനാർത്ഥികളുടേയും അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തിൽ സൂക്ഷിക്കാനുള്ളതുമാണ്.

മൊബൈൽ ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് ഇവി എം മെഷീൻ നിയന്ത്രിക്കാനാകുമെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. അടിസ്ഥാനമില്ലാത്ത ആരോപണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത്തരത്തിൽ ഇ.വി എം മെഷീനെ നിയന്ത്രിക്കാനാകുമെന്നത് അശാസ്ത്രീയമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യകത്മാക്കി.