വാരാണസി: പുതുവത്സരാഘോഷത്തിനിടെ ജാതീയമായി അധിക്ഷേപിച്ച അഭിഭാഷകനെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അഭിഭാഷകനായ രാഘവേന്ദ്ര സിങ്ങാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജോലിക്കാരനായ ഹർദേന്ദു ശേഖർ ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലാൽപുർ-പാണ്ഡെപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

കൊല്ലപ്പെട്ട രാഘവേന്ദ്ര സിങ്ങും സുഹൃത്തുക്കളും പ്രദേശത്തെ ഒരുമൈതാനത്താണ് പുതുവത്സരാഘോഷത്തിനായി ഒത്തുചേർന്നിരുന്നത്. രാഘവേന്ദ്ര സിങ്ങിന്റെ സുഹൃത്തും സെക്യൂരിറ്റി ഏജൻസി ഉടമയുമായ ഗൗരവ് സിങ്ങും ഇവിടെയുണ്ടായിരുന്നു. പ്രതിയായ ശേഖർ തൊഴിലുടമയായ ഗൗരവ് സിങ്ങിനൊപ്പമാണ് ഇവിടെയെത്തിയത്.

ആഘോഷത്തിനിടെ രാഘവേന്ദ്ര സിങ് ശേഖറിനെ ജാതീയമായി അധിക്ഷേപിക്കുന്നരീതിയിൽ ചില പരാമർശങ്ങൾ നടത്തി. ഇതോടെ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന തോക്ക് കൊണ്ട് രാഘവേന്ദ്രയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഭിഭാഷകനെ സുഹൃത്തുക്കൾ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതിയായ ശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തോക്കിന് ലൈസൻസുണ്ടെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.