- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരായ സർക്കാർ അപ്പീൽ; കേസിലെ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു
ന്യൂഡൽഹി: നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
കേസിലെ പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് നോട്ടീസയച്ചത്. കേസിൽ സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പടിവിച്ചതെന്നാണ് കേരളത്തിന്റെ വാദം. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ കോടതി കണക്കിലെടുത്തില്ലെന്നും സർക്കാറിന്റെ അപ്പീലിൽ പറയുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് (49) കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ച് മുതൽ രാധയെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി ബിജു നായരും രണ്ടാം പ്രതി ഷംസുദ്ദീനുമാണ് പിടിയിലായത്.
രഹസ്യ ബന്ധങ്ങൾ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയിൽ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നായിരുന്നു കേസ്.
രാധയുടെ വസ്ത്രങ്ങൾ കത്തിച്ചു. സിം ഊരിയശേഷം മൊബൈൽ ഫോൺ പല ഭാഗങ്ങളായി വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞിരുന്നു.
ദൃക്ഷസാക്ഷികളില്ലാത്ത കേസിൽ പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ