റാഞ്ചി: ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരിൽ കരാറുണ്ടാക്കി വഞ്ചിക്കുകയും 15 കോടി രൂപയുടെ നഷ്ടം വരുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് മുൻ ബിസിനസ്സ് പങ്കാളികൾക്കെതിരെ പരാതി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി.ആർക്ക സ്പോർട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്നും 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്.

ആർക്ക സ്പോർട്സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് ധോണി റാഞ്ചി കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. ആഗോളതലത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ൽ ധോണിയുമായി ആർക്ക സ്പോർട്സ് കരാറൊപ്പിട്ടിരുന്നു. എന്നാൽ, കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ സ്ഥാപനം തയാറായില്ല.

ഫ്രാഞ്ചൈസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആർക്ക സ്പോർട്സ് താരത്തെ വഞ്ചിക്കുകയായിരുന്നു. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗൽ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. 2021 ഓഗസ്റ്റ് 15ന് ആർക്ക സ്‌പോർട്‌സുമായുള്ള കരാർ ധോണി റദ്ദാക്കി.

പുതിയ ഐ.പി.എൽ സീസണുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ കൂടിയായ 42കാരൻ ധോണി. കഴിഞ്ഞ സീസൺ താരത്തിന്റെ അവസാന ഐ.പി.എല്ലാകുമെന്ന് വ്യാപക അഭ്യൂഹങ്ങളുണ്ടായിരുന്നു. കാൽമുട്ടിലെ പരിക്കാണ് താരത്തെ അലട്ടിയിരുന്നത്. അഞ്ചു തവണയാണ് ചെന്നൈ സൂപ്പർ കിങ്‌സിനെ ധോണി കിരീടത്തിലേക്ക് നയിച്ചത്.