- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക പൂജകളും മംഗളാരതിയും നടത്തണം'; ഉത്തരവുമായി കർണാടക സർക്കാർ
ബംഗളൂരു: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മുസ്രായ് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന ഉത്തരവുമായി കർണാടക സർക്കാർ. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പ്രതിഷ്ഠയുടെ മുഹൂർത്തത്തിൽ മംഗളാരതിയും നടത്തണമെന്നാണ് ഉത്തരവ്. മുസ്രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകൾ നടത്തേണ്ടത്.
കർണാടക ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനാണ് ദേവസ്വംമന്ത്രി രാമലിംഗ റെഡ്ഡിയുടെ ഉത്തരവ്. ജനുവരി 22-ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകൽ 12.29 മുതൽ 12.32-വരെയുള്ള സമയം ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകൾ നടത്തണമെന്നാണ് ഉത്തരവിലുള്ളത്.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്കുമാത്രമാണ് ഉത്തരവ് ബാധകം. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ കർണാടകയിലെ മറ്റുക്ഷേത്രങ്ങളിലും അന്നേദിവസം വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോഴാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്.
അയോധ്യയിലെ രാമ ക്ഷേത്രം വാർത്തകളിൽ ഇടം പിടിക്കുമ്പോൾ അയോധ്യയിൽ നിന്നും 2000 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ രാമനഗര ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന രാമ ക്ഷേത്രവും ചർച്ചയായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് കോൺഗ്രസ് നേതാവും കടുത്ത രാമ ഭക്തനുമായ ഇക്ബാൽ അൻസാരി എന്ന മുസ്ലിം എംഎൽഎയാണ്.
''ശ്രീരാമൻ വളരെ ശക്തിശാലിയാണ്. അദ്ദേഹം മതത്തിന്റെ പേരിൽ ആരെയും വേർതിരിച്ചു കണ്ടിട്ടില്ല. എന്റെ പേര് ഇക്ബാൽ അൻസാരി എന്നാണ്. ഞാൻ ഒരു രാമ ഭക്തനാണ്. ഒരു ഇസ്ലാമാണ് എങ്കിലും ഞാൻ രാമ ഭൂമിയായ രാമനഗരയിൽ നിന്നുമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്'', അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സീതയ്ക്കും ലക്ഷ്മണനും ഒപ്പം വന വാസം നടത്തിയിരുന്ന കാലത്ത് ശ്രീരാമൻ രാമദേവരബേട്ടയിൽ ഒരു വിഗ്രഹം സ്ഥാപിച്ചു എന്നാണ് പ്രദേശ വാസികളുടെ വിശ്വാസം.
ദൈവത്തിനെ രാമൻ എന്നോ കൃഷ്ണൻ എന്നോ ബ്രഹ്മാവ് എന്നോ ഈശ്വരൻ എന്നോ അള്ളാഹു എന്നോ ഒക്കെ വിളിക്കാം എന്നും പക്ഷെ ദൈവം ഒരാൾ മാത്രമേ ഉള്ളൂ എന്നും അൻസാരി പറയുന്നു. രാമ നഗരയിൽ നിന്നു ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ താൻ രാമന്റെ അനുഗ്രഹം വാങ്ങാൻ രാമദേവരബേട്ടയിൽ എത്തിയിരുന്നതായും അൻസാരി അഭിമുഖത്തിൽ പറഞ്ഞു. താൻ എല്ലാ ദൈവങ്ങളെയും ആരാധിക്കാറുണ്ടെന്നും രാമൻ തങ്ങളുടെ കുടുംബ ദൈവമാണെന്നും, തങ്ങൾ സരസ്വതി പൂജയും, ലക്ഷ്മി പൂജയും ഗണേശ പൂജയും എല്ലാം ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അൻസാരി ആദ്യം തുക അനുവദിച്ചത് ഈ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനു വേണ്ടിയായിരുന്നു. 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് എത്താനുള്ള റോഡുകളും സ്ത്രീകൾക്കും മറ്റ് പ്രായമായവർക്കും മല കയറാൻ ആവശ്യമായ റെയിൽ പാളങ്ങളും, ടോയ്ലറ്റുകളും, പാർക്കിങ് സൗകര്യവും എല്ലാം ക്ഷേത്രത്തിന് വേണ്ടി നിർമ്മിക്കുമെന്നും അൻസാരി പറഞ്ഞു. വലിയ മുതൽ മുടക്കിൽ ആദ്യത്തെ രാമോത്സവം നടത്താനുള്ള പദ്ധതികൾ ആലോചിക്കുന്നതായും രാമന്റെ ഏറ്റവും മനോഹരമായ ഒരു വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നതായും അൻസാരി പറഞ്ഞു.
മറുനാടന് ഡെസ്ക്