- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
മുംബൈ: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർവഹണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതിക്ക് ആവശ്യമായ 1389.49 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ ജനുവരി 8-നാണ് പൂർത്തിയാക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ കൂടിയാണ് ബുള്ളറ്റ് ട്രെയിൻ കടന്നുപോകുന്നത്. ഭൂമി ഏറ്റെടുത്ത വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു.
ജാപ്പനീസ് ഷിൻകാൻസെന് സാമനമായി MAHSR കോറിഡോർ ട്രാക്ക് സിസ്റ്റത്തിൽ റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ് ട്രാക്ക് സ്ഥാപിക്കുന്നത് സൂറത്തിലും ആനന്ദിലും ആരംഭിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ ജെ-സ്ലാബ് ബാലസ്റ്റ്ലെസ് ട്രാക്ക് സിസ്റ്റം ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ സരോലി ഗ്രാമത്തിന് സമീപം 350 മീറ്റർ നീളവും 12.6 മീറ്റർ വ്യാസവുമുള്ള ആദ്യ പർവത തുരങ്കം 10 മാസത്തിനുള്ളിൽ പൂർത്തിയാക്കിയത് വലിയ നേട്ടമായി. 70 മീറ്റർ നീളവും 673 മെട്രിക് ടൺ ഭാരവുമുള്ള ആദ്യത്തെ സ്റ്റീൽ പാലം സൂറത്തിൽ എൻഎച്ച് 53 ന് കുറുകെ സ്ഥാപിച്ചു, 28 പാലങ്ങളിൽ 16 എണ്ണം വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്. നർമദ, തപ്തി, മഹി, സബർമതി നദികളിലെ പാലങ്ങളുടെ പണികൾ പുരോഗമിക്കുകയാണെന്നും കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിനും ശിൽഫാട്ടയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ കടലിനടിയിലെ 7 കിലോമീറ്റർ പണിയും ആരംഭിച്ചു. മുംബൈ എച്ച്എസ്ആർ സ്റ്റേഷന് വേണ്ടിയുള്ള ഖനനവും ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലെ എച്ച്എസ്ആർ സ്റ്റേഷനുകളുടെ പണിയും ആരംഭിച്ചു കഴിഞ്ഞു.