ചെന്നൈ: ധർമ്മപുരിയിലെ കത്തോലിക്കാ പള്ളിയിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. കാർത്തിക് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കെ. അണ്ണാമലൈക്കെതിരായ നടപടി. ഡിഎംകെയുടെ ഹിന്ദു വിരുദ്ധത തെളിഞ്ഞതായി ബിജെപി പ്രതികരിച്ചു.

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ധർമ്മപുരിയിലെത്തിയ കെ. അണ്ണാമലൈ കത്തോലിക്കാ പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരുവിഭാഗം യുവാക്കൾ പ്രതിഷേധിക്കുകയായിരുന്നു. മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നവർക്ക് പള്ളിയിലെന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. പള്ളി എല്ലാവരുടേതുമേതുമെന്നും മറുപടി നൽകിയ അണ്ണാമലൈ പതിനായിരം ആളുകളെയും കൂട്ടി താൻ ആരാധനാലയത്തിന് മുന്നിൽ കുത്തിയിരുന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചു.

പൊലീസ് ഇടപെട്ട് യുവാക്കളെ നീക്കിയതിന് ശേഷമാണ് അണ്ണാമലൈ പള്ളിക്കുള്ളിൽ കയറിയത്. പിന്നാലെ കാർത്തിക് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, ആരാധനാലയത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ധർമ്മപുരി പൊലീസ് കേസെടുത്തു.

പള്ളിയിൽ പ്രാർത്ഥിക്കുന്നതിന് കേസെടുക്കുകയും സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുന്നവരെ പ്രകീർത്തിക്കുകയും ചെയ്യുന്ന ഡിഎംകെ ഹിന്ദു വിരുദ്ധ പാർട്ടിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.

'എൻ മണ്ണ് എൻ മക്കൾ' പദയാത്രയുടെ ഭാഗമായാണ് അണ്ണാമലൈ ക്രൈസ്തവ പള്ളികളിൽ സന്ദർശനം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ധർമപുരി ബൊമ്മിഡിയിലെ സെന്റ് ലൂർദ് പള്ളിയിലും അദ്ദേഹം എത്തിയത്. എന്നാൽ, പള്ളിക്കുള്ളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കയറുന്നത് ഒരു സംഘം യുവാക്കൾ തടയുകയായിരുന്നു.

മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമെന്നും ക്രൈസ്തവർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു. എന്നാൽ, സംഘർഷം ഒഴിവാക്കാൻ സംസ്ഥാനത്തെ  സർക്കാർ ഒന്നും ചെയ്തില്ലെന്ന് യുവാക്കൾ ആരോപിച്ചു.