- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തികരമായ വീഡിയോയിലെ മദ്രാസ് ഹൈക്കോടതി വിധി നിർണ്ണായകം

ചെന്നൈ : അപകീർത്തികരമായ വിഡിയോകൾ പ്രചരിപ്പിച്ച യുട്യൂബറും മോഡലിങ് ഏജൻസി ഉടമയുമായ ജോ മൈക്കൽ പ്രവീണിനെതിരെ അണ്ണാ ഡിഎംകെ വക്താവും മോഡലും ട്രാൻസ്ജെൻഡറുമായ അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ നിറയുന്നത് മനുഷ്യാവകാശത്തിന്റെ പ്രസക്തി. അപകീർത്തികരമായ വിഡിയോകൾ മൂലം അപ്സരയുടെ അവസരങ്ങൾ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് 50 ലക്ഷം നഷ്ടപരിഹാരം വിധിച്ചത്.
ഒരു വ്യക്തിക്ക് യുട്യൂബിൽ വിഡിയോകൾ പോസ്റ്റ് ചെയ്യാമെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറാൻ അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, വ്യക്തിജീവിതം എന്നിവയെ ബാധിക്കുന്ന വിഡിയോകൾ അവരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ജസ്റ്റിസ് എൻ.സതീഷ് കുമാർ നിരീക്ഷിച്ചു.
ജോ മൈക്കൽ തന്റെ മോഡലിങ് മാസികയിൽ തന്നോടൊപ്പം പ്രവർത്തിക്കാൻ സമീപിച്ചെങ്കിലും അപ്സര ക്ഷണം നിരസിച്ചതാണു പ്രകോപനത്തിനു കാരണമെന്നാണ് ആരോപണം. ഇതേത്തുടർന്ന് അപ്സര റെഡ്ഡി ജോ മൈക്കിളിനെതിരെ 1.25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. 2019ൽ അപ്സര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും ജോ മൈക്കിൾ പ്രവീൺ അറസ്റ്റിലായിരുന്നു.

