ബെംഗളൂരു: ബെള്ളാരിയിൽ ഹോട്ടലിലെത്തിയ ദലിത് യുവാക്കൾക്കു ഭക്ഷണം നൽകാൻ വിസമ്മതിക്കുകയും ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ പൂടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നു പ്രഖ്യാപിച്ച് ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നു ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്രപ്പ എന്നിവരാണ് അറസ്റ്റിലായത്. വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവ്് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഹോട്ടലിൽ എത്തുന്ന ദലിതരെ ഇവർ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ സമാധാന യോഗം വിളിച്ചു.

ജാതിവിവേചനം നടത്തിയതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നു കട ഉടമകൾക്കു ഉൾപ്പെടെ നിർദ്ദേശം നൽകിയതായി തഹസിൽദാർ അറിയിച്ചു.