അഗർത്തല: ത്രിപുര സർക്കാർ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു. മൃഗശാലയിലെ സിംഹങ്ങൾക്ക് അക്‌ബറും സീതയുമെന്ന് പേര് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സർക്കാർ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയിൽനിന്ന് സിംഹങ്ങളെ ബംഗാളിലെ വൈൽഡ് ആനിമൽസ് പാർക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സിൽഗുരിയിലെ പാർക്കിലേക്ക് മാറ്റുമ്പോൾ സിംഹങ്ങളുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 1994-ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുര ചീഫ് വൈൽഡ്ലൈഫ് വാർഡനായിരുന്നു.

ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങൾക്ക് ഇത്തരത്തിൽ പേര് നൽകിയതെന്ന് ബംഗാൾ വനംവകുപ്പ് കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയിൽ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി.