- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകളെ വധിച്ചു
ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്. പാപ്പാ റാവു എന്ന നക്സൽ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു.
40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്‌സൽ നേതാവാണ് പപ്പാ റാവു. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോ?ഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടലിന് ശേഷം നക്‌സലുകളിൽ നിന്ന് ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഈ വർഷം ഇതുവരെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 41 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടൽ. ബസ്തർ ലോക്‌സഭാ മണ്ഡലത്തിൽ ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ മാസം ബിജാപൂരിലെ ബസഗുഡ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു