ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവിൽ വരുന്നത്.

ഐപിസി, സിആർപിസി, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകൾക്കുശേഷം, നിയമ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകൾ പാസാക്കിയത്. ഡിസംബർ അവസാനം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ ബില്ലുകൾ നിയമങ്ങളായി മാറി.

പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാൽ, ഭാരതീയ ന്യാസംഹിതാ ബില്ലിൽ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പൊലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പൊലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമർപ്പണവുമടക്കമുള്ള കേസ് നടപടികൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.