പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തലിനു കടുത്ത ശിക്ഷാ വ്യവസ്ഥ ചെയ്തുള്ള ബില്‍ ബിഹാര്‍ നിയമസഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കു മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണു ശിക്ഷ. പരീക്ഷ നടത്തിപ്പിലെ സര്‍ക്കാര്‍/സ്വകാര്യ സേവനദാതാക്കള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടാല്‍ ഒരു കോടി രൂപ പിഴയും നാലു വര്‍ഷത്തേക്കു വിലക്കും ഏര്‍പ്പെടുത്തും.

പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും സേവനദാതാവില്‍ നിന്ന് ഈടാക്കും. ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ്, ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്കെല്ലാം ബാധകമാണു ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ തടയല്‍ നിയമം.