ന്യൂഡല്‍ഹി: പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ പൂര്‍ണമായും തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി.

ഇത്തവണ കേരളത്തില്‍ റെയില്‍വേ വികസനത്തിനായി ബജറ്റില്‍ 3011 കോടി മാറ്റിവച്ചെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. യു പി എ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യു പി എ കാലത്തേക്കാള്‍ 8 ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചെന്നും അദ്ദേഹം വിവരിച്ചു. റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിക്കും. റെയില്‍വേ വികസനത്തിന് ഇനിയും 459 ഹെക്ടര്‍ ഭൂമി ആവിശ്യമാണെന്നും ഇതുവരെ കിട്ടിയത് 65 ഹെക്ടര്‍ മാത്രമാണെന്നും റെയില്‍വേ മന്ത്രി വിവരിച്ചു.