ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസന പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ വികസനത്തിനായി 459 കിലോമീറ്റര്‍ ഭൂമി ഏറ്റെടുത്തു നല്‍കേണ്ട കേരളം ഇതുവരെ 62 ഏക്കര്‍ ഭൂമി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി.

റെയില്‍വേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ കേരളത്തിലെ എം.പിമാരോട് അഭ്യര്‍ഥിക്കുകയാണെന്നും അശ്വിനി ശെവഷ്ണവ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ റെയില്‍വേ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്.

റെയില്‍വേ വികസനത്തിനായി യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രതിവര്‍ഷം 372 കോടി രൂപ മാത്രമായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. എന്നാല്‍ ഒന്നും രണ്ടും മോദി സര്‍ക്കാറുകള്‍ കേരളത്തിന് വലിയ തുക റെയില്‍വേ വികസനത്തിന് അനുവദിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ക്കായി 2,033 കോടി രൂപയാണ് വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത് സംസ്ഥാനം നല്‍കിയാല്‍ മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിന്‍ സാധ്യതയും വിഭവങ്ങളുടെ ലഭ്യതയും നോക്കിയേ അനുവദിക്കാനാകൂ എന്ന് മന്ത്രി മറ്റൊരു ചോദ്യത്തിന് അടൂര്‍ പ്രകാശിന് മറുപടി നല്‍കി.