പട്ന: ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. അല്‍-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടില്‍ നിന്നാണ് ഇ മെയില്‍ വന്നത്. ജൂലൈ 16 നാണ് ഇ മെയില്‍ വഴി സന്ദേശം ലഭിച്ചതെങ്കിലും പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബിഹാറിലെ സ്‌പെഷ്യല്‍ പൊലീസ് ഫോഴ്‌സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയില്‍ ഭീഷണിയില്‍ പറയുന്നത്.

സംഭവത്തില്‍ സചിവാലയ പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സഞ്ജീവ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസിന് പുറമെ തീവ്രവാദ വിരുദ്ധ സേനയും കേസ് അന്വേഷിക്കുന്നുണ്ട്. ഐപിസി 351 (4), (3) എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 66 (എ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.